കാടുകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
കാടുകള്‍ തുറക്കുമ്പോൾ കോവിഡ്കാലത്ത് കാടുകളിലെ വിനോദസഞ്ചാരത്തില്‍ 'ഇക്കോ' പരീക്ഷണം നടത്താന്‍ ഒരുങ്ങി വനംവകുപ്പ്. അഞ്ചുമാസമായി അടച...
കാടുകള്‍ തുറക്കുമ്പോൾ
കോവിഡ്കാലത്ത് കാടുകളിലെ വിനോദസഞ്ചാരത്തില്‍ 'ഇക്കോ' പരീക്ഷണം നടത്താന്‍ ഒരുങ്ങി വനംവകുപ്പ്. അഞ്ചുമാസമായി അടച്ചിട്ടിരിക്കുന്ന കേരളത്തിലെ അമ്പതോളം ഇക്കോടൂറിസം കേന്ദ്രങ്ങള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ 2020 ഓഗസ്റ്റ് 19 മുതല്‍ തുറക്കാന്‍ വനം വകുപ്പ് അനുമതി നല്‍കി. അതാത് പ്രദേശത്തെ വനംവകുപ്പ് അധികാരികളാണ് സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കേണ്ടത്. കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനൊപ്പം നിരവധി നിബന്ധനകളും കേന്ദ്രങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു.
പറമ്പിക്കുളം, പെരിയാര്‍ കടുവാസങ്കേതങ്ങളും വയനാട്, സൈലന്റ് വാലി, ചിമ്മിനി തുടങ്ങിയ വന്യജീവിസങ്കേതങ്ങള്‍, അതിരപ്പിള്ളി-വാഴച്ചാല്‍ വെള്ളച്ചാട്ടം, തട്ടേക്കാട് പക്ഷിസങ്കേതം തുടങ്ങിയവ പ്രധാന ഇക്കോടൂറിസം കേന്ദ്രങ്ങളാണ്. ഇവയില്‍ ഏതൊക്കെയാണ് തുറക്കുക എന്നതില്‍ വ്യക്തതയായിട്ടില്ല. പെട്ടിമുടി ദുരന്തത്തില്‍ ആറ് വനംവകുപ്പ് ജീവനക്കാര്‍ മരിച്ചതിനാല്‍ ഇരവികുളം ദേശീയോദ്യാനം തുറക്കില്ലെന്നാണ് സൂചന. സാമ്പത്തികമായി ലാഭകരമായത് മാത്രമേ ആദ്യഘട്ടത്തില്‍ തുറക്കു.
മാര്‍ച്ച് 10 മുതലാണ് ഇക്കോടൂറിസം കേന്ദ്രങ്ങള്‍ അടച്ചത്. ഇവയുടെ പ്രവര്‍ത്തനം നിലച്ചത് വനാശ്രിതസമൂഹത്തിലെ ദുര്‍ബലവിഭാഗക്കാരായ 2,000 ആളുകളെ നേരിട്ടും 70,000 കുടുംബങ്ങളെ പരോക്ഷമായും ബാധിച്ചിരുന്നു. വരുമാനം തീരെ നിലച്ചുപോയ ഇവരുടെ ബുദ്ധിമുട്ട്കൂടി കണക്കിലെടുത്താണ് പരീക്ഷണാര്‍ഥത്തിലുള്ള പ്രവര്‍ത്തനം നടത്താന്‍ ഒരുങ്ങുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൂന്നാംഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ക്കും, കടുവാ സംരക്ഷണ അതോറിറ്റിയുടെ നിയന്ത്രണങ്ങള്‍ക്കും വിധേയമായിരിക്കും ഒന്നാംഘട്ട പ്രവര്‍ത്തനം.
അതാത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കുമായിരിക്കും നിയന്ത്രണങ്ങളുടെ മേല്‍നോട്ട ചുമതല. ഏകോപനത്തിന് അതത് മേഖലകളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ട്. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന സേവനങ്ങളായ ട്രെക്കിങ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ് തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
വിലക്കുകള്‍
*പത്തു വയസ്സിനു താഴേയുള്ള കുട്ടികള്‍ക്കും 65 നു മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല
*താമസിക്കുന്നതിനും കഫെറ്റീരിയയില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുവദിക്കില്ല. ഭക്ഷണം പാഴ്‌സലായി ലഭിക്കും.
*കേന്ദ്രങ്ങളില്‍ 65 വയസ്സിനു മുകളിലുള്ള ആളുകളെ സേവനത്തിനായി നിയോഗിക്കില്ല.
*വരി നില്‍ക്കുന്നത് കഴിവതും ഒഴിവാക്കണം.
കോവിഡ് നിയന്ത്രണങ്ങള്‍
*എല്ലാവരുടെയും താപനില പരിശോധിക്കും. ഉയര്‍ന്ന താപനിലയുള്ളവരെ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി,
വൈദ്യസഹായം നല്‍കും.
*പ്രത്യേക വാഹനം, സ്ഥലം എന്നിവ ഒരുക്കും. മാസ്‌ക്, സാനിറ്റൈസര്‍, ഇടവേളകളില്‍ അണുനശീകരണം, കവാടങ്ങളില്‍ ശുചിമുറികള്‍ എന്നിവ ഉറപ്പാക്കും.
പാലിക്കേണ്ടത്
*പൊതുജനങ്ങള്‍ക്ക് ടിക്കറ്റുകള്‍ ഓലൈനായി മാത്രമേ ബുക്ക് ചെയ്യാനാവൂ.
*വാഹനം പാര്‍ക്ക് ചെയ്യുതിന് മുമ്പ് ടയര്‍ അണുവിമുക്തമാക്കണം. പകല്‍ മാത്രമായിരിക്കും ട്രെക്കിങ്
*ഒരു ബാച്ചില്‍ ഏഴുപേരെവരെ അനുവദിക്കും.
*കാട്ടിലേയ്ക്ക്കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകാലുകള്‍ അണുവിമുക്തമാക്കണം,
*സഫാരി വാഹനങ്ങളില്‍ ഡ്രൈവര്‍ക്യാബിനും സന്ദര്‍ശക ഭാഗവും വേര്‍തിരിക്കുകയും സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം കയറ്റുകയും ചെയ്യും.
*സഫാരിക്കിടെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.
*വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം.
*ഓരോ സഫാരിക്ക് ശേഷവും വാഹനം അണുവിമുക്തമാക്കണം.
*മ്യൂസിയം /ഇന്റര്‍പ്രട്ടേഷന്‍ സെന്ററുകളില്‍ ഒരേസമയം 10 പേര്‍ക്കും, ഇക്കോഷോപ്പുകളില്‍ അഞ്ചുപേര്‍ക്കും മാത്രമായിരിക്കും പ്രവേശനം.
