ഊത്ത പിടിത്തം; പരിശോധന ശക്തമാക്കി ഫിഷറീസ് വകുപ്പ്
പുതുമഴയിൽ വീടിനടുത്തെ ജലാശയങ്ങളിലും വെള്ളം കുറഞ്ഞ വയലുകളിലും ചെറു തോടുകളിലും അരുവികളിലുമെല്ലാം പുഴയിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ കയറിവരുന്നത് മൺസൂൺ തുടക്കത്തിലെ പതിവു കാഴ്‌ചയാണ്.
തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങൾ നടത്തുന്ന ദേശാന്തരഗമനത്തെ ഊത്ത എന്നാണ് വിളിക്കുന്നത്. മീൻ പിടിക്കുന്നതിനെ ഊത്ത പിടുത്തം എന്നും. അത് നിയമവിരുദ്ധം എന്നാണ് പറയുന്നത്.
ഇങ്ങനെ മൽസ്യം ചെറു ജലാശയങ്ങളിലേക്ക് കയറിവരുന്നത് ഈ വർഷം മെയ് പകുതിയോടെ തന്നെ തുടങ്ങിക്കഴിഞ്ഞു.പാടത്തും തോട്ടിലും കായലോരത്തും പുഴയിലും അനധികൃതമായി മീന്‍ പിടിക്കാനിറങ്ങിയാല്‍ ഇനി പിടിവീഴും. ഫിഷറീസ് വകുപ്പിന്‍റെ പ്രത്യേകസംഘം പരിശോധന ശക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും അധികൃതര്‍ പരിശോധന നടത്തി വലയും മീന്‍പിടുത്ത ഉപകരണങ്ങളും പിടികൂടി. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ കണ്ട് മീന്‍പിടിത്ത സംഘം ഓടിരക്ഷപ്പെട്ടു.
പുഴ, കായല്‍ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാല്‍ ചെറുവലകളും കൂടുകളും ഉപയോഗിച്ച് മീന്‍പിടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണ വളര്‍ച്ചയിലെത്താത്ത മത്സ്യം പിടിക്കുന്നതും വില്പന നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കും. കനത്തമഴയില്‍ ജലാശയങ്ങള്‍ നിറഞ്ഞ് വയലിലും തോടിലുമെല്ലാം മത്സ്യങ്ങള്‍ മുട്ടയിട്ടും പ്രസവിച്ചും പെരുകുന്ന സമയമാണ്. മത്സ്യ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാല്‍ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല മത്സ്യങ്ങളും വംശനാശം നേരിട്ടു കൊണ്ടിരിക്കുകയാണ്. അതു കൊണ്ടുതന്നെ ഇത്തരം പ്രവൃത്തികളില്‍ നിന്നും ജനങ്ങള്‍ മാറിനില്‍ക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
