ഓന്തിന്റെ കുമ്പസാരം
ഓന്തിന്റെ കുമ്പസാരം "ശ്രദ്ധിക്കു... ഈ ഓന്തിന്റെ കുമ്...
https://nilgirifoundation.blogspot.com/2017/10/malayalam-story.html
ഓന്തിന്റെ കുമ്പസാരം
"ശ്രദ്ധിക്കു... ഈ ഓന്തിന്റെ കുമ്പസാരം നിനക്ക് കേൾക്കാൻ കഴിയുന്നുണ്ടോ?"
ചെമ്പ്രമലയിറങ്ങുമ്പോൾ കോഴിപാറയിലൂടെ പതുക്കെ നടന്നുനീങ്ങുന്ന ഓന്തിനെ കൈയിലെടുത്ത് ആഷിഖ് ഫിദയോട് ചോദിച്ചു.
"ഓന്തിന്റെ കുമ്പസാരമോ... ?"
ഇളംപച്ച നിറമുള്ള ആ ഓന്തിനെ തുറിച്ചുനോക്കികൊണ്ട് അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
"ഉം... അതെ. ചെമ്പ്രമലയിലെ ഓന്തുകൾ ഈ കോഴിപ്പാറയിലേക്ക് വരുന്നത് കുമ്പസരിക്കാനാത്ര"
ഓന്തിന്റെ പുറം തലോടി ഒരു തത്ത്വജ്ഞാനിയെപോലെ മുഖഭാവം വരുത്തി അവൻ പറഞ്ഞു. അവളുടെ മിഴികൾ അത്ഭുതത്തോടെ അവനെ തുറിച്ചുനോക്കി.
ഓന്തിനെ ആഷിഖ് തിരികെ കോഴിപാറയിൽ ഉപേക്ഷിച്ച് കാട്ടുനീർചോലക്കരികിലുള്ള നനഞ്ഞ വനപാതയിലൂടെ നടത്തം തുടർന്നു.
"നിനക്ക് ആ കഥ കേൾക്കണോ?"
"ഉം.. ഉം.. " ഫിദ അടക്കാനാവാത്ത ആകാക്ഷയോടെ തലകുലുക്കികൊണ്ട് മൂളി.
..... പണ്ട് പണ്ട് ഈ ചെമ്പ്രമലയുടെ താഴ്വാരത്തുവെച്ചാണ് അമ്മിണിപുഴുവും മണിഓന്തും കണ്ടുമുട്ടിയത്. നിറംമങ്ങി കോഴിപാറയിൽ സങ്കടപെട്ടിരിക്കുന്ന മണിഓന്തിനെ കണ്ടപ്പോൾ അതുവഴി വന്ന അമ്മിണിപുഴു ആശ്വാസിപ്പിച്ചു. ആ സംഭവത്തോടെയാണ് അവരുടെ സുഹൃത്ത്ബന്ധത്തിന് തുടക്കം കുറിച്ചത്....
"ഈ ഒരേ ഒരു കാരണത്താലോ.. ?"
അരുവിയുടെ ഓരത്തിലൂടെ വീഴാതെ ശ്രദ്ധിച്ചുനടക്കുന്നതിന്നിടയിൽ ഫിദ ചോദിച്ചു.
"സുഹൃത്ത്ബന്ധം തുടങ്ങാൻ പ്രത്യേകിച്ച് വല്ല കാരണം വേണോ.. ? അത് എളുപ്പമല്ലേ..?"
ആഷിക്കിന്റെ ആ ചോദ്യത്തിന് അവൾക്കുത്തരം മുട്ടി.
"ആ...അതെ..എന്നിട്ട്" അവൾ കഥയുടെ ബാക്കികേൾക്കാൻ ഉത്സാഹം കാണിച്ചു.
.... ചലനവും പ്രതികരണവുമെല്ലാം മന്ദഗതിയിലായതിനാലും, തന്റെ വൃകൃതമായ രൂപം കൊണ്ട് ആൾക്കൂട്ടത്തിലേക്ക് ചെല്ലാൻ മടിയായിരുന്നതിന്നാലും അമ്മിണിപുഴുവിന് ഉറ്റസുഹൃത്തുക്കളായി ആരും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽ പുഴുവിനെ സംബന്ധച്ചിടത്തോളം മണിഓന്തുമായുള്ള ബന്ധം ഒരു സൗഭാഗ്യമായി കരുതി. അതിനാൽ അമ്മിണിപുഴു മണിഓന്തിനെ ഒരുപാട് സ്നേഹിച്ചു. ഓന്തിനെ പ്രീതിപെടുത്താൻ ചെമ്പ്രകാട്ടിൽ നിന്ന് ലഭിച്ച മഞ്ഞാടി, അപ്പൂപ്പൻതാടി, കിളിതൂവൽ എല്ലാം സമ്മാനിച്ചു. തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടല്ല അമ്മിണിപ്പുഴു ഇതെല്ലാം ചെയ്തത്. പക്ഷെ, വാരികോരി സ്നേഹം ചൊരിഞ്ഞിട്ടും ഓന്തിൽ നിന്നുണ്ടായ അപ്രതീക്ഷിതമായ നിറംമാറ്റങ്ങൾ അമ്മിണിപുഴുവിനെ അസ്വസ്ഥതപെടുത്തി. നിറത്തെപോലെ വികാരങ്ങളും സ്വഭാവവും മാറുകയും, സാഹചര്യങ്ങൾ വഷളാകുമ്പോൾ ആശ്വാസവും സഹായവും ലഭിക്കുന്നിടത്തേക്ക് ചായുകയും ചെയ്യും. അതാണ് മണിഓന്തിന്റെ പതിവ്. അതിനാൽ തന്നെ മണിഓന്തിന് പോതക്കിളി, മലയണ്ണാൻ, കുരങ്ങച്ചൻ തുടങ്ങി ഒട്ടേറെ സുഹൃത്തുക്കളുണ്ട്. ഇത്രയും സുഹൃത്തുക്കൾകിടയിൽ മണിഓന്തിന്റെ സ്നേഹത്തിനായി താൻ മത്സരിക്കുന്നപോലെയാണ് അമ്മിണിപുഴുവിന് തോന്നുക. അതുകൊണ്ട് തന്നെ അതികസമയവും അമ്മിണിപുഴുവിന് ഒരുതരം സുരക്ഷിതത്ത്വമില്ലായ്‌മ്മ അനുഭവപ്പെട്ടുതുടങ്ങി. താൻ ഈ ബന്ധത്തിൽ പുലർത്തുന്ന സത്യസന്തതയും നീതിയും തിരിച്ചുകിട്ടുന്നിലെന്ന് സംശയിച്ചു. മണിഓന്തിന്റെ ഈ വിചിത്രമായ സ്വഭാവം അമ്മിണിപുഴുവിനെ ഇഞ്ചിഞ്ജായി വേദനിപ്പിച്ചെങ്കിലും, വേറെ ഉറ്റസുഹൃത്തിലാത്തതിനാലും മണിഓന്തിനെ ഒരുപാട് ഇഷ്ട്ടമുള്ളതുകൊണ്ടും ഒരു പരാതത്തെപോലെ പറ്റിപിടിച്ചുനിൽക്കാൻ അമ്മിണിപുഴു ശ്രമിച്ചു. ഒരു ദിവസം സന്ധ്യാസമയത്ത് അമ്മിണിപുഴുവിന്റെ വികാരങ്ങളെല്ലാം അതിന്റെ മൂർച്ചയിൽ എത്തിയനേരം തന്റെ ഒറ്റപ്പെടലിന്റെ കാരണം ഓന്തിന്റെ ഈ വിചിത്രമായ സ്വഭാവമാണെന്ന് പറഞതിനെ കുറ്റപെടുത്തി. ഇതുകേട്ട് ചുവന്ന്തുടുത്ത് കോപിഷ്ടനായ ഓന്ത് പൊട്ടിതെറിച്ചു.
"നിന്നെ ആർക്കാ ഇഷ്ട്ടപെടുക... എപ്പോഴും ഒരു മപ്പനെപോലെ ഇഴഞ്ഞിഴഞ്ഞ് കൊണ്ട്!"
ആ വാക്ക് ഒരു ഇടിമിന്നൽ കണക്കെ പുഴുവിന്റെ മനസ്സിൽ ആഘാതമേൽപ്പിച്ചു. അമ്മിണിപുഴുവിനെ അത് വല്ലാതെ തളർത്തി. ഓന്തിന്റെ വെറുപ്പിന് പാത്രമായിതീരാതെ, ഒഴിവാക്കപെടുന്നതിന് മുമ്പ് സ്വയം ഒഴിഞ്ഞുപോവുന്നതാണ് നല്ലതെന്ന് തോന്നിയ പുഴു ഒരു മരത്തിന്റെ മുകളിലേക്ക് ആരുടെയും ശ്രദ്ധയെത്താത്തിടത്തേക്ക് പാലയനം ചെയ്തു. കടുത്ത പനിബാധിച്ച് അവശതയാൽ ഒരു ഉണക്കകൊമ്പിൽ പറ്റിപിടിച്ചുനിന്നു. ഹൃദയവേദനയാൽ പുളഞ്ഞ് മരണത്തിന്റെ തൊട്ടടുത്തെത്തിയപ്പോൾ അത് സംഭവിച്ചു. സർവ്വവേദനയോടും പോരാടി അതിജീവിച്ച് അമ്മിണിപുഴു തിളങ്ങുന്ന ഓറഞ്ചുചിറകുകളിൽ നീലപൊട്ടുകളുമായുള്ള ഒരു ചിത്രശലഭമായി രൂപാന്തരം പ്രാപിച്ചു......
ആഷിക്കിന്റെ കഥപറച്ചിൽ അവർ നടന്നെത്തിചേർന്ന ഉച്ഛത്തിലുള്ള വെള്ളചാട്ടത്തിന്റെ ചിലചിലപ്പിൽ മുറിഞ്ഞുപോയി.
"എന്നിട്ടെന്താ ഉണ്ടായേ..? ബാക്കി പറ..."
ഫിദ കഥ മുഴുവൻ കേൾക്കാൻ തിടുക്കം കൂട്ടി.
പാറകളിലൂടെ ചാടിചാടി ഇരുവരും അരുവിയുടെ മറുകയെത്തിയപ്പോൾ അവൻ കഥ തുടർന്നു.
....കാണാൻ ഭംഗിയും ഉത്സാഹവും കൈവരിച്ച അമ്മിണിശലഭത്തോട് കൂട്ടുകൂടാൻ മറ്റുജീവികൾ മത്സരിച്ചു. താൻ വന്ന വഴി മറക്കാത്തതിനാൽ അമ്മിണിശലഭം ആരോടും കൂടുതൽ അടുത്തില്ല. എന്നാലും തന്നാൽ കഴിയുന്നതുപോലെ എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും അവർക്ക് പ്രചോദനം നൽകുകയും ചെയ്തു. എല്ലാവരുടെയും സ്വാതന്ത്രത്തെയും സ്വത്തത്തെയും അംഗീകരിച്ച് മഞ്ഞയും ചുവപ്പും നിറമുള്ള ഇതളുകളെ സ്നേഹിച്ച് സ്വാതന്ത്ര്യമായി പാറിനടന്നു. അങ്ങനെയിരിക്കെ, പച്ചിലകൾക്കിടയിലൂടെ നീലാകാശത്തിന്റെ വൈവിധ്യമാർന്ന നീലപൊട്ടുകളിലേക്ക് കണ്ണുംനട്ട് വിഷാദമൂകനായി ഇരുന്ന മണിഓന്ത്, വൃക്ഷതല്ലപ്പിലൂടെ പാറിനടന്ന ഒരു ചിത്രശലഭത്തെ കാണാനിടയായി. അൽപ്പം താഴ്ന്ന് ചിത്രശലഭം കോഴിപാറയുടെ മുകളിലൂടെ വട്ടമിട്ട് നൃത്തം ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്റെ മുൻസുഹൃത്തിനെ മണിഓന്ത് തിരിച്ചറിഞ്ഞു. അടിമുടി പൂർണമായും മാറിപ്പോയ സുഹൃത്തിനെ നോക്കി മണിഓന്ത് ഉച്ചത്തിൽ കുമ്പസരിച്ചു.
"നീ പറഞ്ഞത് ശരിയാണ്. ഞാൻ നിന്നെ അറിഞ്ഞും അറിയാതെയും ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. എന്നോട് ക്ഷമിക്കണം.. എനിക്ക് മാപ്പുതരണം. "
പക്ഷെ അമ്മിണിശലഭം പ്രതികരിച്ചില്ല. ഓന്തിനെ ഓന്തായും പാമ്പിനെ പാമ്പായും കാണാൻ അമ്മിണിശലഭം പഠിച്ചിരുന്നു. വീണ്ടും പഴയ സുഹൃത്തിനോട് അതികനേരം ഒട്ടിനിൽക്കാൻ തുനിയാതെ വട്ടമിട്ട് സ്വാതന്ത്ര്യമായി ഉയരങ്ങളിലേക്ക് പറന്നുപൊങ്ങി. ആ ദിവസത്തിനുശേഷം മരണംവരെ നിറംമങ്ങുന്ന വേളയിൽ കോഴിപാറയിൽ വന്ന് വൃക്ഷത്തലപ്പുകളിലേക്ക് നോക്കി മണിഓന്ത് കുമ്പസരിക്കും. പക്ഷെ, അമ്മിണിശലഭം പിന്നെ ആ വഴിക്ക് വന്നില്ല. തടാകങ്ങളും താഴ്വാരങ്ങളും ദ്വീപുകളും മാറിമാറി യാത്ര ചെയ്യുന്ന തിരക്കിലായിരുന്നു. മണിഓന്തിന്റെ മരണശേഷം പിൻമുറക്കാരായ ചെമ്പ്രമലയിലെ ഓന്തുകൾ അവരുടെ വിചിത്രമായ സ്വഭാവംകൊണ്ട് നഷ്ട്ടപ്പെടുത്തിയ സുഹൃത്തുക്കളെ ഓർത്തുകൊണ്ട് കുമ്പസരിക്കാൻ ഈ കോഴിപാറയിലേക്ക് വരുന്ന പതിവ് തുടർന്ന്കൊണ്ടിരുന്നു.......
കഥ പറഞ്ഞവസാനിപ്പിച്ചപ്പോൾ അവരിരുവരും നന്നുത്ത തണുപ്പുളള സ്ഥലത്ത് എത്തിച്ചേർന്നു. താഴെ നനഞ്ഞുകുതിർന്ന മണ്ണിൽ വൈവിധ്യമാർന്ന വർണങ്ങളുളള ശലഭങ്ങൾ ചെളിപുഴുങ്ങുന്നത് നോക്കി അവർ നിന്നു. ആ പ്രാദേശത്ത് ഏറെ നേരം നിന്നപ്പോൾ കറുപ്പ്കലർന്ന ശരീരത്തിൽ തൂവെള്ള വിതറിയ ഒരു ചിത്രശലഭം ഫിദയുടെ കാലിൽ വന്നിരുന്നു. ആ സുന്ദരശലഭത്തിന്റെ ഭംഗി കണ്ടാസ്വാതിക്കുന്നത്തിനുപകരം തന്റെ ജീവിതത്തിൽ താൻ നിസ്സാരമാക്കി കൈയോഴിഞ്ഞ പുഴുക്കളെയോർത്ത് കുമ്പസരിക്കാൻ ഒരുങ്ങുകയായിരുന്നു അവൾ.

Nice❤️
ReplyDeletethanks ashi
Delete